മുത്തുച്ചിപ്പിക്കുള്ളിലെ മുത്തിനൊരുന്നാൾ വിശാലമായ സമുദ്രത്തിലൂടെ ഓടി നടക്കുവാൻ ഒരു കൊതി. പക്ഷെ ചിപ്പി തുറന്നു തരുന്നതാര്? തൊട്ടടുത്തുള്ളത് പവിഴപ്പുറ്റാണല്ലോ. ചോദിച്ചുനോക്കാമല്ലോ. വർഷങ്ങളോളം സമുദ്രത്തിന്റെ അടിത്തട്ടിൽ തപസ്സനുഷ്ഠിക്കുന്ന പവിഴപ്പുറ്റ് പറഞ്ഞു: "അയ്യോ, നിന്നെ ചിപ്പി തുറന്നു വിടുന്നതെങ്ങനെയെന്ന് എനിക്കറിയില്ല". തന്റെ അടുത്തേയ്ക്കു വരുന്നനീരാളിയെ കണ്ടപ്പോൾ ചിപ്പിക്ക് തേടിയ വള്ളി കാലിൽ ചുറ്റിയപ്പോലെ തോന്നി. പാവം ചിപ്പിക്കറിയില്ലല്ലോ നീരാളി അപകടകാരിയെന്ന്. നീരാളി അടുത്തുവന്നതും ചിപ്പി കുറച്ചു നേരം കണ്ണിമയ്ക്കാതെ കൗതുകത്തോടെ നോക്കി. ആരെടാ ഈ ഒത്തിരി കൈകളുള്ള സുഹൃത്ത് എന്നു ചിന്തിച്ചു. പതുക്കെ ധൈര്യമവലംബിച്ചുകൊണ്ട് അതിനോട് ചോദിച്ചു: "ഒത്തിരി കൈകളുള്ള സുഹൃത്തേ, ഒരു കൈസഹായം ചെയ്തു തരാമോ?" തന്നെ കണ്ണിമയ്ക്കാതെ നോക്കി സഹായം ചോദിക്കുന്ന പാവം ചിപ്പിയെ നിരസിക്കുവാനാകാതെ നീരാളി പറഞ്ഞു: " അതിനെന്താ സഹായം ചെയ്തുതരാമല്ലോ.....ചോദിച്ചുകൊള്ളൂ....". "എന്നെ ഈ ചിപ്പിക്കുള്ളിൽ നിന്നും പുറത്തു വരാൻ സഹായിക്കാമോ?". ഉടനെ നീരാളി ചിപ്പിയെ തന്റെ കൈകൾക്കുള്ളിലാക്കി ഞെരിച്ചു. പൊട്ടിയ ചിപ്പിക്കുള്ളിൽനിന്നും മുത്തു പുറത്തു ചാടി; ഉരുണ്ടുരുണ്ട് സമുദ്രത്തിനടിയിലൂടെ ഓടി നടന്നു .... ഹോ! എന്തോരദ്ഭുതം! എത്ര വർണ്ണാഭമായ കാഴ്ചകൾ!!!! ചലിക്കുന്ന പലതരം മത്സ്യങ്ങൾ! സസ്യങ്ങൾ! പവിഴപ്പുറ്റുകൾ! ...എന്നുവേണ്ട ഒരു സുന്ദരഛായച്ചിത്രം തന്നെ. പെട്ടെന്നാണ് തന്നെ വാരിയെടുക്കുവാൻ ബദ്ധപ്പെടുന്ന രണ്ടു കൈകൾ മുത്ത് കണ്ടത്. ഇതിനിടയിൽ കുഞ്ഞു തെരണ്ടി വിളിച്ചു പറഞ്ഞു: "മുത്തേ, ഓടിക്കോ.....മുങ്ങൽവിദഗ്ദനാണ്....ഇല്ലെങ്കിൽ നിന്നേയും വാരിയെടുത്തോണ്ടു പോകും..." പറഞ്ഞുതീർന്നില്ല...അപ്പോഴേക്കും മുത്ത് മുങ്ങൽവിദഗ്ദന്ടെ കൈയിലായി. അല്പനേരം കഴിഞ്ഞു മുത്ത് കണ്ടത് പ്രകാശമാനമായ അന്തരീക്ഷമാണ്. സൂര്യക്കിരണങ്ങളെ തഴുകി ഒഴുകി നടക്കുന്ന വെള്ളിമേഘങ്ങൾ ഒന്നു കാണേണ്ട കാഴ്ച തന്നെ. ഹോ....തന്റെ തറവാടായ ജലവിതാനമില്ലെങ്കിലെന്താ ഇവിടം അതിലേറെ സുന്ദരമാണല്ലോ. "ശരി, നമുക്ക് കച്ചവടമുറപ്പിക്കാം. വളരെ വിലപ്പിടിപ്പുളള മുത്താണിത്". ആരോ പറയുന്നു. ഹോ...! പിന്നീടുണ്ടായത് വളരെ ദുസ്സഹമായിരുന്നു. ആരോ തന്നെ ഒരാഭരണത്തിനു മോടി പിടിപ്പിക്കുവാൻ നവരത്നങ്ങളിൽ ഒന്നായി തന്നേയും ഒരു പതക്കത്തിൽ വച്ചുറപ്പിക്കുന്നു. എല്ലാവരും പതക്കം കണ്ടാസ്വദിക്കുന്നു. ഏതായാലും കടയുടമ ഒരു കണ്ണാടിയലമാരിയിൽ വച്ചു പതക്കം. ഒരു ദിവസം തികച്ചും അവിചാരിതമായിരുന്നു ഒരു കൊച്ചു കുടുംബത്തിന്റെ വരവ്. തന്നെ നോക്കി " എനിക്കിതു മതി" എന്നു വിരൽ ചൂണ്ടി കാണിച്ചു നാലു വയസ്സുകാരി അമ്മുക്കുട്ടി. അവളുടെ പിറന്നാൾ സമ്മാനമായി അവളുടെ കഴുത്തിലെ മാലയിൽ അവളോടൊപ്പം തുള്ളിക്കളിച്ചും, ആർത്തുല്ലസിച്ചും മുത്ത് സന്തോഷത്തോടെ കഴിഞ്ഞു.
നന്നായിട്ടുണ്ട്.....
ReplyDelete